ചരിത്രവും പൌരാണികതയും ഉറങ്ങിക്കിടക്കുന്ന വരാപ്പുഴയിലെ, കൂനമ്മാവ് സെയിന്റ് ഫിലോമിനാസ് ദേവാലയത്തിന് അരികിലായി,ആദ്യകാല ഡച്ച് വാസ്തുകലയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ എപ്പഴോ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന,ഇന്ന് തികച്ചും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പഴയപള്ളിയുണ്ട്. തലമുറകളായി മുത്തശ്ശികഥകളിലൂടെ കൈമാറി കൈമാറി കൂനമ്മാവുകാര്‍ക്ക് ലഭിച്ച, സത്യം തന്നെയെന്നു അവിടത്തുകാര്‍ ഇന്നും വിശ്വസിച്ചുപോരുന്ന പല പഴങ്കഥകളും സൂചിപ്പിക്കുന്നത് കൂനമ്മാവിന്റെ ചരിത്രത്തിനു ആ പഴയപള്ളിയെക്കാളും പഴക്കമുണ്ടെന്നാണ്.
ഈ കെട്ടുകഥകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തേടിയുള്ള എന്റെ യാത്രയില്‍ എന്നെ സഹായിച്ചത് ഒരു വൈദികന്‍ ആണ്..ഫാദര്‍ പാന്തിയോസ് പീലാത്തോസ്! കൂനമ്മാവിന്റെ മണ്ണില്‍ തന്നെ ജനിച്ചുവളര്‍ന്നു പിന്നീട് ഒരു വൈദികന്‍ ആയി സേവനമാനുഷ്ടിച്ചതിനു ശേഷം ഇപ്പൊ തന്റെ തൊണ്ണൂറാംവയസ്സില്‍ പൌരോഹിത്യജീവിതത്തിന്റെ അന്ത്യയാമങ്ങള്‍ കൂനമ്മാവില്‍ തന്നെയുള്ള കൊവേന്ത-ആശ്രമത്തിലെ ഏകാന്തതയില്‍ അദ്ദേഹം കഴിച്ചുകൂട്ടുന്നു. അദ്ദേഹം തന്റെ ഓര്‍മയില്‍നിന്നു മങ്ങിയ കോണുകളില്‍ നിന്ന് ചികഞ്ഞെടുത്ത പഴയസംഭവങ്ങളും ,പിന്നീടു അദ്ദേഹത്തിന്റെ തന്നെ ഉപദേശപ്രകാരം പഴയപള്ളിയിലെ ഇരുട്ടുപിടിച്ച കൊമ്പ്രേരി മുറികളില്‍ അടുക്കിവെച്ചിട്ടുള്ള പാതി ചിതലരിച്ചു തീരാറായ ഗ്രന്ഥങ്ങളില്‍ ഞാന്‍ നടത്തിയ പഠനങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ഇവിടെ ആ ചരിത്രം ഒന്ന് പുനരാവിഷ്കരിക്കുവാന്‍ ശ്രമിക്കുകയാണ്.
എ.ഡി 1700 : മലബാര്‍-കൊച്ചി നാട്ടുരാജ്യങ്ങളെ ടിപ്പുസുല്‍ത്താന്‍ ആക്രമിക്കുകയും അമൂല്യങ്ങള്‍ ആയ പലവിധ സ്വത്തുക്കള്‍ വന്‍തോതില്‍ മോഷ്ടിക്കുകയും ചെയ്തതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു ! ടിപ്പുവിന്റെ പടയോട്ടക്കാലം എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന ആ കാലഘട്ടത്തിലാണ് ഈ നാട്ടിലെ ജനങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പാടുകളും ദുഖദുരിതങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുള്ളതെന്ന് ചരിത്രതാളുകളില്‍ സൂചനകള്‍ ഉണ്ട്.! കൃഷിയും കച്ചവടവും കൈകാര്യം ചെയ്യുകവഴി നാട്ടുപ്രമാണികള്‍ ആയിരുന്ന പല പുരാതന തറവാടുകളും കല്ലിന്മേല്‍ കല്ല് അവശേഷിക്കാതെ ടിപ്പുവിന്റെ സൈന്യത്താല്‍ കൊള്ളയടിക്കപ്പെട്ടു. ചെറുത്തുനില്‍ക്കാന്‍ ശക്തിയില്ലതിരുന്ന പല കുടുംബങ്ങളും ഇരൈനാര്‍കലം (ശിവന്റെ ഇരിപ്പിടം എന്നര്‍ത്ഥം-ഇന്നത്തെ എറണാകുളം) ചേരാമാണ്ടാലൂര്‍ (ചേര രാജവശംത്തിലെ അവസാന കണ്ണികള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു – ഇന്നത്തെ ചേരാനെല്ലൂര്‍ ) തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോതമംഗലം,തൊടുപുഴ എന്നീ മലയോര പ്രദേശങ്ങളിലെക്ക് സകുടുംബം പ്രയാണം നടത്തിപ്പോന്നു.
ഇത്തരത്തില്‍ ദേശം താണ്ടിയ കുടുംബങ്ങള്‍ തങ്ങളുടെ ഭാരിച്ച സ്വത്ത് കയ്യില്‍ കൊണ്ടുപോകാതെ ഒട്ടേറെ നിധികുംഭങ്ങളില്‍ ആക്കി കുഴിചിടുമായിരുന്നു. വരാപ്പുഴയില്‍ നിന്നും മലയോരെ പ്രദേശങ്ങളിലേക്ക് അങ്ങനെ കുടിയേറിപ്പാര്‍ത്തവരില്‍ പ്രമാണികള്‍ ആയിരുന്നു പട്ടരുമന നാട്ടുരാജാക്കന്മാര്‍. സ്വത്തുക്കള്‍ ടിപ്പുവിന്റെ സൈന്യത്തിന്റെ കയ്യില്‍ അകപ്പെടാതിരിക്കാന്‍ ആ കുടുംബവും തങ്ങളുടെ സ്വര്‍ണനാണയങ്ങളും പണവും രണ്ടടി-മൂന്നടി ഉയരത്തില്‍ ഉള്ളതും ഒത്ത വ്യാസവുമുള്ള വലിയ ജാറകളില്‍ ആക്കി (മണ്ണ് കൊണ്ടുണ്ടാക്കിയ ഭീമന്‍ ഭരണികള്‍ ) കൈവശം ഉണ്ടായിരുന്ന നെല്‍വയലുകളില്‍ കുഴിച്ചിട്ടു എന്നാണു ഐതിഹ്യം. ഈ കുടുംബം തോടുപുഴയിലെക്കുള്ള യാത്രമദ്ധ്യേ പാലാഴിവൃത്തം (ഇന്നത്തെ പാലാരിവട്ടം)എന്ന് പറയുന്ന ഒരു സ്ഥലത്ത് വെച്ച് ടിപ്പുവിന്റെ സൈന്യത്തിന്റെ പിടിയില്‍ ആവുകയും സൈന്യം ആ കുടുംബത്തിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും ചെയ്തു എന്ന് ഡച്ച് ചരിത്രവിദഗ്ദ്ധന്‍ ആയ ജര്‍മ്മന്‍ ഗില്‍ബര്‍ട്ട് തന്റെ സീഷെ-വെര്‍ഹാഫ്ട്ടന്‍ (സ്മാരക-ചരിത്രങ്ങള്‍) എന്ന കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അഥര്‍വമന്ത്രവേദങ്ങളിലും ദുര്‍ദേവതകളെ ആരാധിക്കുന്നതിലും അഗ്രഗണ്യരായിരുന്നു പട്ടരുമന കുടുംബക്കാര്‍ എന്ന് ചരിത്രം വെളിപ്പെടുത്തിതരുന്നു!തങ്ങളുടെ സ്വത്തുക്കള്‍ അടക്കം ചെയ്ത പടുകൂറ്റന്‍ ജാറകളുടെ ചുറ്റിലുമായി അവര്‍ ദുര്‍ഭൂതങ്ങളെ ആവാഹിച്ച മന്ത്രതകിടുകള്‍ ജപിച്ചുകെട്ടിയിരുന്നത്രെ!ഒരുപക്ഷെ തങ്ങളുടെ സ്വത്ത് അര്‍ഹിക്കാത്ത ആരെങ്കിലുമാണ് സ്വന്തമാക്കുന്നതെങ്കില്‍ അവര്‍ക്ക് ആ സ്വത്ത്, ദുരിതങ്ങള്‍ക്ക് ഹേതുവായി ഭവിക്കട്ടെ എന്നാണു സംസ്കൃതഭാഷയില്‍ രേഖപ്പെടുത്തിയിരുന്ന ആ മന്ത്രങ്ങളുടെ അന്തസത്തഎന്ന് ആ ഗ്രന്ഥങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തന്നു!
കാലമൊരുപാട് പിന്നെയും കടന്നുപോയി! ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ , ഏതാണ്ട് എഴുപത്തിഅഞ്ചു-എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുന്പ് എനിക്ക് മുന്‍പേ കടന്നുപോയ ഒരു തലമുറ കണ്ടു വിശ്വസിച്ച ഒരു അനുഭവമാണ്!കൂനമ്മാവില്‍ ക്രിസ്ത്യന്‍ കത്തോലിക്കാ സഭ അതിന്റെ വളര്‍ച്ച ആരംഭിച്ചുകഴിഞ്ഞിരുന്നു. പട്ടരുമന കുടുംബക്കാരുടെ അവസാനകണ്ണികളും മരിച്ചു മണ്ണടിഞ്ഞിരിക്കുന്നു. പട്ടരുമന കുടുംബത്തിന്റെ അധീനതയില്‍ ആയിരുന്ന ഭൂമിസ്വത്തുക്കള്‍ എല്ലാം അന്യാധീനപെട്ടു. കൂനമ്മാവ് എന്നത് വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായിരുന്നതിനാല്‍ ആദ്യത്തെ വൈദികസെമിനാരിയും പള്ളിക്കൂടങ്ങളും(പിന്നീട് സ്കൂള്‍ എന്നാ പേരില്‍ അറിയപെട്ടു) എല്ലാം സ്ഥാപിക്കപെട്ടത് അവിടെയാണ് . പള്ളി സ്ഥാപിക്കപെട്ടപ്പോള്‍ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാതര്‍:ലോറന്‍സ് സ്റെബോളിന്‍ എന്നാ ബ്രിട്ടീഷുകാരനായ വൈദികന്‍ പള്ളിയോടനുബന്ധിച്ചു ഒരു സെമിത്തേരി സ്ഥാപിക്കാന്‍ ആയി സ്ഥലമെടുത്തത് ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുന്നേ പട്ടരുമന കുടുംബം നിലനിന്നിരുന്ന സ്ഥലത്ത് ആണ്.
സെമിത്തേരിയില്‍ കുഴിവെട്ടുകാരന്‍ ആയി ജോലി നോക്കിയിരുന്നത് പള്ളിപ്പറമ്പിനു പടിഞ്ഞാരുവശതായിട്ടു ചാപ്പക്കല്‍ കുടുംബത്തിലെ കൊച്ചൌസോ എന്ന വ്യക്തിയായിരുന്നുവെന്ന് ഓര്‍മിചെടുത്ത ശേഷം ഫാദര്‍:പീലാത്തോസ് ആ സംഭവം എന്നോട് വിവരിച്ചു! അയാള്‍ കുഴിവെട്ടിയായി ജോലിനോക്കിക്കൊണ്ടിരിക്കവേ, ഒരു മരണാവശ്യത്തിനായി പള്ളിവക സെമിത്തേരിയില്‍ ഒരു തവണ കുഴിയെടുത്തപ്പോള്‍ ,പണ്ട് പട്ടരുമന കുടുംബക്കാര്‍ ജപിച്ച മന്ത്രതകിടുകളാല്‍ ബന്ധിക്കപ്പെട്ട നിലയിലുള്ള ഒരു ജാറ കിട്ടുകയായിരുന്നു. ആ വ്യക്തിയുടെ അജ്ഞതമൂലം അയാള്‍ ആ മന്ത്രച്ചരടുകള്‍ പൊട്ടിച്ചുകളഞ്ഞതിന് ശേഷം ഉള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കല്ലുകളും എടുത്തുപൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചുവത്രേ! ആ ദിവസങ്ങള്‍ മുതല്‍ ദുര്‍വിധി അയാളെ വേട്ടയാടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു!
മാനസികനില പൂര്‍ണ്ണമായി അവതാളത്തില്‍ ആയ അയാളെ പകല്‍സമയങ്ങളില്‍ ആരും കാണാതെയായി. രാത്രി ഇയാള്‍ പള്ളിവക സെമിത്തേരിയില്‍ പതുങ്ങിചെന്നു കുഴിമാടങ്ങളിലെ മണ്ണ് കൈകൊണ്ടു തോണ്ടി പുറത്തിടുമായിരുന്നുവെന്നു പഴമക്കാര്‍ ഓര്‍മ്മിക്കുന്നു! സെമിത്തേരിയിലെ കുഴിമാടങ്ങള്‍ തിരഞ്ഞു ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ വലിച്ചു പുറത്തിടുന്നത് ആരെന്നരിയാനായി പള്ളിവികാരിയച്ചനും കൈക്കാരന്മാരും കൂടി പാതിരാത്രി മറഞ്ഞുനിന്നു നിന്ന് വീക്ഷിക്കുകയായിരുന്നു. തികച്ചും ഒരു ചെന്നായയെ അല്ലെങ്കില്‍ ഒരു ഭയങ്കര പിശാചിനെ അനുസ്മരിപ്പിക്കുന്ന മുഖഭാവതോടും ചേഷ്ടകളോടും കൂടിയാണ് കൊച്ചൌസോചേട്ടനെ അവര്‍ കണ്ടത്.
വൈദികനെ കണ്ട ഉടനെ കൊച്ചൌസോ ചേട്ടന്‍ അവിടെനിന്നു എഴുന്നേറ്റ് ഓടി,സ്വന്തംവീട്ടില്‍ എത്തി കതകടച്ചു! പുറകെ ജനകൂട്ടത്തോടോപ്പം ഓടിവന്ന ഫാദര്‍:ലോറന്‍സ് ആദ്യം ചെയ്തത് ആ മുറി പുറത്തു നിന്ന് പൂട്ടിയശേഷം കുരിശാകൃതിയില്‍ രണ്ടു ആണികള്‍ തറച്ചു !എന്നിട്ട് മുറ്റത്തേക്കിറങ്ങി ഒരുപിടി പച്ചമണല് വാരിയെടുത്ത് ജനലിലൂടെ അകത്തെക്കെറിഞ്ഞു. ഉടനെ ആ നിമിഷം മുതല്‍ കൊച്ചൌസോ ചേട്ടന്‍ ഭീകരമായ ശബ്ധത്തില്‍ ആ മണല്‍തരികള്‍ എണ്ണാന്‍തുടങ്ങി.ഭക്ഷണവും വെള്ളവും പോലും നാല് ദിവസം അത് തുടര്‍ന്നുവെന്നു കൊച്ചൌസോ ചേട്ടന്റെ ഭാര്യ സാക്ഷ്യപ്പെടുത്തി. നാലാം ദിവസം ഞരക്കം കേട്ട് അകത്തേക്ക് നോക്കിയാ ഭാര്യ കണ്ടത് ,കടുത്ത വസൂരി ബാധിച്ച് നിലത്തുകിടന്നിഴയുന്ന ഭര്‍ത്താവിനെയാണ്. അന്ന് വൈകുന്നേരമായപ്പോഴേക്കും അയാളുടെ ഞരക്കവും അവസാനിച്ചു.
മരണദിവസം ആ വീട്ടില്‍ എത്തിച്ചേര്‍ന്ന ഫാദര്‍:ലോറന്‍സിനു അവിടെ നാല് ഭീകരപിശാചുക്കള്‍ ആ മുറിക്കു പുറത്തായി കാവല്‍ നില്‍ക്കുന്നത് കാണാന്‍ സാധിച്ചുവെന്നു അദ്ദേഹം തന്നെ പിന്നീട് സാക്ഷ്യപ്പെടുതിയിട്ടുണ്ട്. കൊച്ചൌസോ ചേട്ടന്‍ മരിച്ചുവെന്നു ഒരു ഭിഷ്വഗ്വരന്‍ കൂടിയായിരുന്ന ഫാദര്‍:ലോറെന്‍സ് ഉറപ്പിച്ചു പറഞ്ഞതിനു ശേഷം മൃതദേഹം ഒരു പായയില്‍ പൊതിഞ്ഞു സെമിത്തേരിക്കു പുറത്തുള്ള ശവപ്പറമ്പില്‍ കുഴിച്ചിടാന്‍ അദ്ദേഹം കല്‍പ്പിച്ചു!എന്നാല്‍ , മൃതദേഹത്തിന്റെ കൈകാലുകള്‍ ചേര്‍ത്തുവെക്കാന്‍ ശ്രമിച്ചവര്‍ക്ക് അതിനു കഴിയാത്ത രീതിയില്‍ ശരീരം ഉറച്ച്ച്ചുപോയിക്കഴിഞ്ഞിരുന്നു! മാത്രമല്ല വസൂരിയെന്ന രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലും കാണപെട്ടു! അവസാനം ഉള്ളാടവര്‍ഗ്ഗത്തില്‍ പെട്ട ആള്‍ക്കാരെ നല്ലരീതിയില്‍ മദ്യപിപ്പിച്ചതിനു ശേഷം മൃതദേഹത്തിന്റെ കൈകാലുകളിലെ എല്ലുകള്‍ അടിച്ചൊടിച്ചു പായയില്‍ പൊതിഞ്ഞുകൊണ്ടുപോയി സെമിത്തേരിക്കു പുറത്ത് അടക്കം ചെയ്തു.
പിറ്റേന്ന് ഭര്‍ത്താവിന്റെ ശവക്കുഴിക്ക് അരികില്പോയ ഭാര്യ കണ്ടത് ആ കുഴിമൂടിയ മണ്ണില്‍ വിള്ളലുകള്‍ ആണ്.അടക്കം ചെയ്ത സമയത്ത് കൊച്ചൌസോ ചേട്ടന്‍ മരിച്ചിട്ടില്ലായിരുന്നു. മണ്ണ്മൂടിക്കഴിഞ്ഞതിനു ശേഷം ശ്വാസം മുട്ടിയാണത്രെ അയാള്‍ മരിച്ചത്. ദുര്‍വിധി അയാളെ മരണം വരെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു! മെത്രാനച്ചന്റെ കല്‍പ്പന പ്രകാരം കൊച്ചൌസോ ചേട്ടന്റെ കുടുംബവീടായിരുന്ന ചാപ്പക്കല്‍ കുടുംബത്തിലെ ഏഴു തലമുറയുടെ ശാപം മാറിക്കിട്ടുന്നതിന് വേണ്ടി എല്ലാ മാസവും ആദ്യവെള്ളിയാഴ്ചയും മുടങ്ങാതെ അവര്‍ “ദേവസ്താം പ്രാര്‍ത്ഥന” (പിശാചുബാധ ഒഴിയുന്നതിനുള്ള കര്‍മ്മം) അനുഷ്ടിച്ചുവരുന്നു. ഇന്ന് ആ കുടുംബത്തിന്റെ നാലാമത്തെ തലമുറയിലും അത് ആവര്‍ത്തിച്ചുപോരുന്നു.
എന്നൊക്കെ ഇത് മുടങ്ങിയിട്ടുണ്ടോ അന്നൊക്കെ അനര്‍ത്ഥങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്! ഒരിക്കല്‍ ചാപ്പക്കല്‍ കുടുംബത്തിലെ ഇളം തലമുറയില്‍ പെട്ട ഷിനോജ് എന്ന് പറയുന്ന ഒരുത്തന്‍,എറണാകുളത് നിന്നും ബാംഗലൂരെക്കുള്ള ട്രെയിന്‍ യാത്രയില്‍ റിസേര്‍വ്ഡ് കമ്പാര്‍ട്ടുമെന്റില്‍ തന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പേര് അറിയാനായി ഡോറിന്റെ പുറത്തായി ഒട്ടിച്ചിട്ടുള്ള റിസെര്‍വേഷന്‍ ചാര്‍ട്ടില്‍ എത്തിവലിഞ്ഞു നോക്കുന്നതിനിടെ ടീട്ടിയാര്‍ വന്നിട്ട് “ഡാ,ഇങ്ങാട്ട് കേറി നിക്കടാ ചെറുക്കാ” എന്ന് പറഞ്ഞത് കേട്ട് ഞെട്ടി ട്രെയിനില്‍ നിന്നും താഴെവീണ് കയ്യും കാലും ഒടിയുകയുണ്ടായി! മാത്രമല്ല ഇവന്‍ എഴുതിയ കോഡ് ഓണ്‍സൈറ്റില്‍ ചെന്ന് പൊട്ടിത്തകര്‍ന്നു രണ്ടുമൂന്നു സായിപ്പന്മാര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും അവസാനം ഇവന്റെ ജോലി വരെ നഷ്ടപ്പെടും എന്നൊരു അവസ്ഥ വരെ എത്തിയിരുന്നു.
തലമുറകള്‍ക്ക് ഏറ്റ ശാപം ഒഴിവാക്കാന്‍ ചാപ്പക്കല്‍ തറവാട്ടുകാര്‍ ഇപ്പഴും ദേവസ്താം പ്രാര്‍ത്ഥനയുമായി കഴിയുന്നു. കൊറേയൊക്കെ സ്വന്തം കയ്യീന്ന് അടിച്ചിറക്കിയതാനെങ്കിലും ഇത്രയും വിവരങ്ങള്‍ ക്രോടീകരിക്കാന്‍ എന്നെ സഹായിച്ച ഫാതര്‍ പാന്തിയോസ് പീലതോസിനു നന്ദിയര്‍പ്പിച്ചുകൊണ്ട് .. ..
Leave a reply to കുട്ടിച്ചാത്തന്‍ മറുപടി റദ്ദാക്കുക